×

من خلق الكون؟ ومن خلقني؟ (مليالم)

إعداد:

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്?

ഞാൻ നേരായ മാർഗത്തിലാണോ ചരിക്കുന്നത്?

ആരാണ് ആകാശങ്ങളെയും ഭൂമിയെയും അതിലുള്ള എണ്ണിക്കണക്കാക്കുക സാധ്യമല്ലാത്ത മഹാസൃഷ്ടികളെയും പടച്ചത്?

ആകാശങ്ങളിലും ഭൂമിയിലുമുള്ള ഈ സൂക്ഷ്മമായ സംവിധാനത്തെ നിർണ്ണയിച്ചത് ആരാണ് ?

ആരാണ് മനുഷ്യനെ സൃഷ്ടിക്കുകയും അവന് കേൾവിയും കാഴ്ച്ചയും ബുദ്ധിയും നൽകിയത്? ആരാണ് വിജ്ഞാനം നേടിയെടുക്കാനും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും അവനെ പ്രാപ്തനാക്കിയത്?

ആരാണ് നിൻ്റെ ശരീരത്തിലെ ഈ അതിസൂക്ഷ്മമായ ക്രമീകരണത്തെ മനോഹരമാക്കിയത്? നിന്നെ രൂപപ്പെടുത്തുകയും നിൻ്റെ ആകാരം ഭംഗിയാക്കുകയും ചെയ്തത്?

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ജീവിവർഗങ്ങളുടെ സൃഷ്ടിപ്പിനെ കുറിച്ച് നീ ചിന്തിച്ചു നോക്കുക; ആരാണ് അവസാനമില്ലാത്ത ഈ കാഴ്ച്ചകളെ മനോഹരമായി നിർണ്ണയിച്ചത്?

അനേകമനേകം വർഷങ്ങൾ അതികൃത്യമായ സംവിധാനത്തോടെ ഈ പ്രപഞ്ചം നിലകൊള്ളുന്നതും നിലനിൽക്കുന്നതും എങ്ങനെയാണ് ?

ഈ പ്രപഞ്ചത്തെ നിലനിർത്തുന്ന നിയമസംവിധാനങ്ങളെ ആരാണ് നിശ്ചയിച്ചത്? ജീവിതത്തെയും മരണത്തെയും, രാത്രിയെയും പകലിനെയും, കാലാവസ്ഥകളുടെ മാറ്റങ്ങളെയും മറ്റുമെല്ലാം ആരാണ് നിശ്ചയിച്ചത്...?

പ്രപഞ്ചം സ്വയമേവ സ്വന്തത്തെ സൃഷ്ടിക്കുകയാണോ ഉണ്ടായത്? അതല്ലെങ്കിൽ ശൂന്യതയിൽ നിന്ന് അതങ്ങ് പൊട്ടിമുളക്കുകയായിരുന്നോ? അതുമല്ലെങ്കിൽ, യാദൃശ്ചികമായി അത് രൂപപ്പെടുകയാണോ ചെയ്തത്? അല്ലാഹു പറയുന്നു:﴿أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ (٣٥) "അതല്ല, യാതൊരു വസ്തുവില് നിന്നുമല്ലാതെ അവര് സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര് തന്നെയാണോ സ്രഷ്ടാക്കള്?أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَلْ لَا يُوقِنُونَ﴾ അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, പക്ഷെ അവർ ദൃഢമായി വിശ്വസിക്കുന്നില്ല.''(ത്വൂർ: 35-36)

നമ്മളല്ല നമ്മെ സൃഷ്ടിച്ചത് എങ്കിൽ.., ശൂന്യതയിൽ നിന്നോ യാദൃശ്ചികമായോ നാം ഉണ്ടാവുക എന്നത് അസാധ്യമാണെങ്കിൽ..; ഒരു സംശയവുമില്ലാതെ ഉറപ്പിച്ചു പറയാവുന്ന യാഥാർത്ഥ്യം: ഈ പ്രപഞ്ചത്തിന് സർവ്വശക്തനും മഹാനുമായ ഒരു സ്രഷ്ടാവുണ്ട് എന്നത് തന്നെയാണ്. കാരണം പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നതോ, അത് ശൂന്യതയിൽ നിന്ന് ഉണ്ടാവുക എന്നതോ, യാദൃശ്ചികമായി ഉണ്ടാവുക എന്നതോ അസാധ്യമാണ്.

മനുഷ്യർ തങ്ങളുടെ കണ്ണുകൾ കൊണ്ട് നേരിട്ടു കാണാതെ വിശ്വസിക്കുന്ന അനേകം കാര്യങ്ങളുണ്ട്; ബുദ്ധിയും ഗ്രാഹ്യശേഷിയും ആത്മാവും വികാരങ്ങളും സ്നേഹവും പോലെ... എന്തു കൊണ്ടാണ് ഇവയിലെല്ലാം മനുഷ്യർ വിശ്വസിക്കുന്നത്? ഇവയുടെയെല്ലാം സ്വാധീനങ്ങളും അടയാളങ്ങളും അവൻ കാണുന്നുണ്ട് എന്നത് മാത്രമല്ലേ അതിൻ്റെ കാരണം. അപ്പോൾ എങ്ങനെയാണ് പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന കാര്യത്തെ അവന് നിഷേധിക്കാനാവുക; ആ സ്രഷ്ടാവിൻ്റെ സൃഷ്ടിപ്പുകളുടെയും നിർമ്മിതികളുടെയും കാരുണ്യത്തിൻ്റെയും എത്രയെത്ര അടയാളങ്ങളാണ് അവൻ വീക്ഷിക്കുന്നത് എന്നിരിക്കെ പ്രത്യേകിച്ചും!

ഉയർന്നു നിൽക്കുന്ന ഏതെങ്കിലുമൊരു ഭവനം ചൂണ്ടി 'ഇത് ആരും നിർമ്മിക്കാതെ ഉണ്ടായതാണെന്ന്' പറയാൻ ബുദ്ധിയുള്ള ഒരാൾക്കും ധൈര്യമുണ്ടാവില്ല! ശൂന്യതയാണ് ഈ ഭവനത്തെ നിർമ്മിച്ചത് എന്നും ഒരാൾക്കും പറയുക സാധ്യമല്ല. ഇതൊന്നും സാധ്യമല്ലെങ്കിൽ എങ്ങനെയാണ് 'ഈ മഹത്തരമായ പ്രപഞ്ചം ഒരു സ്രഷ്ടാവില്ലാതെ ഉണ്ടായതാണെന്ന്' ഒരാൾക്ക് പറയാൻ സാധിക്കുക? പ്രപഞ്ചത്തിൽ കാണപ്പെടുന്ന കിറുകൃത്യമായ ഈ സംവിധാനം യാദൃശ്ചികമായി ഉണ്ടായതാണെന്ന് ഒരു ബുദ്ധിമാന് എങ്ങിനെയാണ് പറയാൻ കഴിയുക?!

ഇത്രയും പറഞ്ഞതെല്ലാം ഒരു ഉത്തരത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഈ പ്രപഞ്ചത്തിന് ശക്തനും സർവ്വനിയന്താവുമായ മഹാനായ ഒരു രക്ഷിതാവുണ്ട് എന്നതാണത്. അവൻ മാത്രമാണ് ആരാധനക്ക് അർഹതയുള്ള ഏകആരാധ്യനെന്നും, അവന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനുമുള്ള ആരാധനകൾ നിരർത്ഥകമാണെന്നും, അവക്കൊന്നും ആരാധിക്കപ്പെടാനുള്ള അർഹതയില്ലെന്നും അതോടൊപ്പം നമുക്ക് ബോധ്യപ്പെടുന്നു.

മഹാനായ സ്രഷ്ടാവും രക്ഷിതാവും

ഏകനായ സ്രഷ്ടാവും രക്ഷിതാവുമായ ഒരുവനുണ്ട്. അവനാകുന്നു സർവ്വതിൻ്റെയും ഉടമസ്ഥനും നിയന്താവും ഏവർക്കും ഉപജീവനം നൽകുന്നവനും, ജീവൻ നൽകുന്നവനും മരിപ്പിക്കുന്നവനും. അവനാകുന്നു ഭൂമിയെ സൃഷ്ടിക്കുകയും അതിനെ സൗകര്യപ്പെടുത്തുകയും ചെയ്തത്. അവനാകുന്നു തൻ്റെ സൃഷ്ടികൾക്ക് ജീവിക്കാൻ അവയെ അനുയോജ്യമാക്കിയത്. അവനാകുന്നു ആകാശങ്ങളെയും അതിലുള്ള മഹത്തരമായ സൃഷ്ടിപ്പുകളെയും സൃഷ്ടിച്ചത്. അവനാകുന്നു സൂര്യനും ചന്ദ്രനും രാത്രിയും പകലുമെല്ലാം -അവൻ്റെ മഹത്വം ബോധ്യപ്പെടുത്തുന്ന വിധത്തിൽ- ഇത്രമാത്രം കൃത്യതയോടെ സംവിധാനിച്ചത്.

അവനാകുന്നു വായുവിനെ നമുക്ക് വേണ്ടി സംവിധാനിച്ചത്; അതില്ലാതെ നമുക്ക് ജീവിതം സാധ്യമല്ല. അവനാകുന്നു നമുക്ക് മേൽ മഴ വർഷിപ്പിച്ചതും സമുദ്രത്തെയും നദികളെയും നമുക്കായി ഒരുക്കിയതും. നാം നമ്മുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിലായിരിക്കെ -നമുക്ക് ഒരു ശക്തിയുമില്ലാതിരുന്ന വേളയിൽ- നമുക്ക് ഭക്ഷണം നൽകുകയും നമ്മെ സംരക്ഷിക്കുകയും ചെയ്തതും അവൻ തന്നെ. അവനാകുന്നു നമ്മുടെ ജനനം മുതൽ മരണം വരെ നമ്മുടെ ധമനികളിലൂടെ രക്തം ഒഴുക്കിയത്.

സ്രഷ്ടാവും ഉപജീവനം നൽകുന്നവനുമായ സർവ്വലോകരക്ഷിതാവായ അവനാകുന്നു അല്ലാഹു -سبحانه وتعالى-.

അല്ലാഹു പറയുന്നു:﴿إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ﴾ ''തീർച്ചയായും നിങ്ങളുടെ റബ്ബ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവൻ 'അർശിൽ' (അവൻ്റെ മഹാ സിംഹാസനത്തിൽ) ആരോഹണം ചെയ്തിരിക്കുന്നു. രാത്രിയെക്കൊണ്ട് അവൻ പകലിനെ മൂടുന്നു. ദ്രുതഗതിയിൽ അത് (രാത്രി) പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അവൻ തൻ്റെ കല്പനയ്ക്കു വിധേയമാക്കപ്പെട്ട നിലയിലാക്കിയിരിക്കുന്നു. അറിയുക (തീർച്ചയായും): സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു.''(അഅ്റാഫ്: 54)

പ്രപഞ്ചത്തിൽ നാം കാണുന്നതും കാണാത്തതുമായ സർവ്വതിനെയും സൃഷ്ടിച്ചവനും അവയുടെ രക്ഷിതാവായിട്ടുള്ളവനും അല്ലാഹുവാണ്. അവന് പുറമെയുള്ളതെല്ലാം അവൻ്റെ സൃഷ്ടികളിൽ പെട്ടവ മാത്രമാണ്. അവൻ മാത്രമാണ് ആരാധനക്ക് അർഹതയുള്ളവൻ. അവന് പുറമെ ഒരാളും ആരാധിക്കപ്പെട്ടു കൂടാ. അവൻ്റെ അധികാരത്തിലോ സൃഷ്ടിപ്പിലോ അവൻ്റെ നിയന്ത്രണത്തിലോ ആരാധനക്കുള്ള അവൻ്റെ അർഹതയിലോ ഒരു പങ്കുകാരനും അവനില്ല.

ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യൻ കൂടിയുണ്ടായിരുന്നെങ്കിൽ പ്രപഞ്ചത്തിൻ്റെ കാര്യങ്ങൾ ആകെ താറുമാറിലാകുമായിരുന്നു. കാരണം ഒരേ സമയം പ്രപഞ്ചത്തിൻ്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ രണ്ട് ദൈവങ്ങൾ ഉണ്ടായിരിക്കുക എന്നത് ശരിയാവുകയേയില്ല. അല്ലാഹു പറയുന്നു:{لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا} "ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവല്ലാതെ മറ്റ് ആരാധ്യന്മാരുണ്ടായിരുന്നെങ്കിൽ അവ തകർന്നു പോകുമായിരുന്നു."(അമ്പിയാഅ്: 22)

സ്രഷ്ടാവായ രക്ഷിതാവിൻ്റെ വിശേഷണങ്ങൾ

ലോകരക്ഷിതാവായ അല്ലാഹുവിന് എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ലാത്ത വിധത്തിൽ അനേകം നാമങ്ങളുണ്ട്. അവൻ്റെ പൂർണ്ണതയെ അറിയിക്കുന്ന മഹത്തരമായ ധാരാളം ഉന്നത വിശേഷണങ്ങളും അവനുണ്ട്. അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ് 'അൽഖാലിഖ്' എന്നത്; സർവ്വതിൻ്റെയും സ്രഷ്ടാവ് എന്നാണ് അതിൻ്റെ അർത്ഥം.അല്ലാഹു എന്നതും അവൻ്റെ നാമം തന്നെ; ആരാധനക്ക് അർഹതയുള്ള, അതിൽ യാതൊരു പങ്കുകാരനുമില്ലാത്ത ഏകനായ ആരാധ്യൻ എന്നാണ് അതിൻ്റെ അർത്ഥം. എന്നെന്നും ജീവിച്ചിരിക്കുന്നവൻ എന്ന അർത്ഥമുള്ള 'അൽഹയ്യ്', എല്ലാം നിയന്ത്രിക്കുന്നവൻ എന്ന അർത്ഥമുള്ള 'അൽഖയ്യൂം', ധാരാളമായി കരുണ ചൊരിയുന്നവൻ എന്ന അർത്ഥമുള്ള 'അർറഹീം', ഏവർക്കും ഉപജീവനം നൽകുന്നവൻ എന്നർത്ഥമുള്ള 'അർറസാഖ്', അതിയായി നന്മകൾ ചൊരിയുന്നവനും ഏറ്റവും മാന്യതയുള്ളവനും എന്നർത്ഥമുള്ള 'അൽകരീം' എന്നിങ്ങനെ അല്ലാഹുവിന് വേറെയും അനേകം നാമങ്ങളുണ്ട്.

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞതു നോക്കൂ:﴿اللَّهُ لا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لا تَأْخُذُهُ سِنَةٌ وَلا نَوْمٌ لَهُ مَا فِي السَّمَوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالأَرْضَ وَلا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ﴾ "അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവൻ്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവനറിയുന്നു. അവൻ്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവൻ്റെ കുർസിയ്യ് (പാദപീഠം) ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ."(ബഖറ: 255)

അല്ലാഹു പറയുന്നു:﴿قُلْ هُوَ اللَّهُ أَحَدٌ (١) "(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.اللَّهُ الصَّمَدُ (٢) അല്ലാഹു ഏവര്ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.لَمْ يَلِدْ وَلَمْ يُولَدْ (٣) അവന് (ആര്ക്കും) ജന്മം നല്കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ﴾ അവന്ന് തുല്യനായി ആരും ഇല്ലതാനും."(ഇഖ്ലാസ്: 1-4)

സർവ്വ ആരാധനകൾക്കും അർഹതയുള്ളവനായ രക്ഷിതാവിന് പൂർണ്ണതയുടെ വിശേഷണങ്ങളുണ്ട്.

ആരാധിക്കപ്പെടേണ്ടവനും ദൈവമായിട്ടുള്ളവനും അവൻ മാത്രമാണ് എന്നത് അവൻ്റെ വിശേഷണമാണ്; അവന് പുറമെയുള്ളതെല്ലാം സൃഷ്ടികളും അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിക്കാൻ ബാധ്യതപ്പെട്ടവരും, അവൻ്റെ അടിയാറുകളും അവൻ്റെ അധികാരത്തിന് കീഴൊതുക്കപ്പെട്ടവരുമാണ്.

അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിച്ചു നിലനിർത്തുന്നവനുമാണ് എന്നത് അവൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ്; പ്രപഞ്ചത്തിൽ ജീവനുള്ളതായി ഏതൊരു വസ്തുവുണ്ടോ അവർക്കെല്ലാം ജീവൻ നൽകിയതും ശൂന്യതയിൽ നിന്ന് അവരെ രൂപപ്പെടുത്തിയതും അല്ലാഹു മാത്രമാണ്. അവരെ പടക്കുകയും, അവർക്ക് ഉപജീവനം നൽകുകയും വേണ്ടതെല്ലാം സൗകര്യപ്പെടുത്തി നൽകുകയും ചെയ്തു കൊണ്ട് അവരെ നിലനിർത്തുന്നവനും അല്ലാഹു തന്നെ. ഒരിക്കലും മരിക്കാത്തവനും, ഒരു നാളും അവസാനിച്ചു പോവുകയില്ലാത്തവനുമാണ് അവൻ. ഒരിക്കലും ഉറങ്ങാത്തവനും, മയക്കമോ നിദ്രയോ ബാധിക്കാത്തവനുമാണ് അവൻ.

അല്ലാഹുവിൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ് അവൻ സർവ്വജ്ഞനാണ് എന്നത്; ഭൂമിയിലോ ആകാശത്തിലോ പെട്ട ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.

എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണ് അവൻ എന്നതും അല്ലാഹുവിൻ്റെ വിശേഷണത്തിൽ പെട്ടത് തന്നെ; എല്ലാ ശബ്ദങ്ങളും അവൻ കേൾക്കുകയും, എല്ലാ വസ്തുക്കളെയും അവൻ കാണുകയും ചെയ്യുന്നു. മനസ്സുകൾ മന്ത്രിക്കുന്നവയും ഹൃദയാന്തരാളങ്ങൾ മറച്ചു വെക്കുന്നതും അവനറിയുന്നു. ആകാശത്തിലോ ഭൂമിയിലോ യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല.

അല്ലാഹു സർവ്വശക്തനാണ് എന്നതും അവൻ്റെ വിശേഷണത്തിൽ പെട്ടത് തന്നെ; അവന് യാതൊന്നും അസാധ്യമാവുകയില്ല. അവൻ്റെ ഉദ്ദേശ്യത്തെ തടുക്കാൻ ഒരാളുമില്ല. ഉദ്ദേശിക്കുന്നത് അവൻ പ്രവർത്തിക്കുകയും, ഉദ്ദേശിക്കുന്നതിനെ അവൻ തടഞ്ഞു നിർത്തുകയും ചെയ്യുന്നു. അങ്ങേയറ്റത്തെ യുക്തിയോടെ അവൻ കാര്യങ്ങളെ നേരത്തെയാക്കുകയോ പിന്തിക്കുകയോ ചെയ്യുന്നു.

സർവ്വതിനെയും സൃഷ്ടിച്ചവനും ഏവർക്കും ഉപജീവനം നൽകുന്നവനും സർവ്വതിനെയും പടച്ചു നിയന്ത്രിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു എന്നതും അവൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ്. സൃഷ്ടികളെല്ലാം അവൻ്റെ പിടുത്തത്തിലും, അവൻ്റെ അധീശത്വത്തിന് കീഴിലുമാണ്.

പ്രയാസത്തിൽ അകപ്പെട്ടവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനും, ദുരിതം ബാധിച്ചവനെ സഹായിക്കുന്നവനും, പ്രയാസങ്ങൾ നീക്കുന്നവനും അല്ലാഹുവാണ് എന്നത് അവൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ്. എല്ലാ സൃഷ്ടിപ്പുകളും പ്രയാസം ബാധിക്കുകയും ഇടുക്കത്തിൽ അകപ്പെടുകയും ചെയ്താൽ അവനിലേക്ക് താഴ്മയോടെ മടങ്ങുന്നതായി കാണാം.

ആരാധനകൾ അല്ലാഹുവിന് മാത്രമേ നൽകാൻ പാടുള്ളൂ. അവനാകുന്നു ആരാധനകൾക്ക് അർഹതയുള്ള സമ്പൂർണ്ണൻ; അവന് പുറമെ മറ്റൊരാൾക്കും സമ്പൂർണ്ണത ഇല്ല. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഏതൊരു വസ്തുവും അന്യായമായി ആരാധിക്കപ്പെടുന്നവ മാത്രമാണ്. അവയെല്ലാം ന്യൂനതകളും കുറവുകളുമുള്ളവയും, മരിച്ചു പോവുകയോ നശിച്ചു പോവുകയോ ചെയ്യുന്നവയുമാണ്.

അല്ലാഹുവിൻ്റെ മഹത്വം ബോധ്യപ്പെടാൻ ഉതകുംവിധത്തിൽ അല്ലാഹു നമുക്ക് ബുദ്ധി നൽകിയിട്ടുണ്ട്. നന്മയെ ഇഷ്ടപ്പെടുകയും തിന്മയെ വെറുക്കുകയും ചെയ്യുന്ന ശുദ്ധപ്രകൃതിയും, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ അഭയം തേടുമ്പോൾ ശാന്തമാവുന്ന മനസ്സും അവൻ നമ്മിൽ നിശ്ചയിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ പൂർണ്ണതയും, അവന് യാതൊരു ന്യൂനതയുമില്ല എന്ന വസ്തുതയും ഈ ശുദ്ധപ്രകൃതി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

അതിനാൽ സമ്പൂർണ്ണതയുള്ള ഏകനായ ആരാധ്യനെയല്ലാതെ മറ്റൊരാളെ ആരാധിക്കുക എന്നത് ബുദ്ധിയുള്ള ഒരാൾക്ക് യോജിച്ചതല്ല. തന്നെ പോലെയുള്ളതോ തന്നേക്കാൾ താഴെയുള്ളതോ ആയ ന്യൂനതയുള്ള ഒരു സൃഷ്ടിയെ എങ്ങനെയാണ് അവന് ആരാധിക്കാൻ കഴിയുക?!

മനുഷ്യനോ വിഗ്രഹമോ മരമോ മൃഗമോ ആരാധിക്കപ്പെടുന്നവനാവുക എന്നത് സാധ്യമല്ല.

അല്ലാഹു ആകാശങ്ങൾക്ക് മുകളിൽ, അവൻ്റെ അർശിൽ ആരോഹിതനാണ്. സൃഷ്ടികളിൽ നിന്ന് അവൻ വേറിട്ടു നിൽക്കുന്നു. അവൻ്റെ അസ്തിത്വത്തിൽ സൃഷ്ടികളുടെ യാതൊരു അംശവുമില്ല. അവൻ്റെ സൃഷ്ടികളിൽ അല്ലാഹുവിൻ്റെ അസ്തിത്വത്തിൽ നിന്നുള്ള യാതൊരു പങ്കുമില്ല. അവൻ തൻ്റെ സൃഷ്ടികളിൽ വിലയം പ്രാപിക്കുകയോ സൃഷ്ടിയായി രൂപം പ്രാപിക്കുകയോ ഇല്ല.

അല്ലാഹുവിനെ പോലെ യാതൊരു വസ്തുവുമില്ല; അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണ്. അവന് തുല്യനായി മറ്റൊരാളുമില്ല. തൻ്റെ സൃഷ്ടികളുടെ യാതൊരു ആവശ്യവുമില്ലാത്ത, സമ്പൂർണ്ണ ധന്യതയുള്ളവനാണ് അവൻ. അവൻ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുകയില്ല. അങ്ങേയറ്റം മഹത്വമുള്ളവനാണ് അവൻ; അവനൊരു സന്താനമോ ഇണയോ ഉണ്ടാവുക എന്നത് സാധ്യമേയല്ല. സർവ്വ പ്രതാപത്തിൻ്റെയും മഹത്വത്തിൻ്റെയും വിശേഷണങ്ങൾ അവനുണ്ട് എന്നതിനാൽ അവന് എന്തെങ്കിലുമൊരു കാര്യത്തോട് ആശ്രിതത്വം ഉണ്ടാവുക എന്നതോ, എന്തെങ്കിലുമൊരു നന്മയിൽ അവനൊരു കുറവ് ഉണ്ടാവുക എന്നതോ ഉണ്ടാവില്ല.

അല്ലാഹു പറയുന്നു:﴿يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ إِنَّ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ لَنْ يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ وَإِنْ يَسْلُبْهُمُ الذُّبَابُ شَيْئًا لَا يَسْتَنْقِذُوهُ مِنْهُ ضَعُفَ الطَّالِبُ وَالْمَطْلُوبُ (٧٣) "മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള് അത് ശ്രദ്ധിച്ചു കേള്ക്കുക. തീര്ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള് വിളിച്ചു പ്രാര്ത്ഥിക്കുന്നവര് ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്ന്നാല് പോലും. ഈച്ച അവരുടെ പക്കല് നിന്ന് വല്ലതും തട്ടിയെടുത്താല് അതിന്റെ പക്കല് നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്ബലര് തന്നെ.مَا قَدَرُوا اللَّهَ حَقَّ قَدْرِهِ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ﴾ അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര് കണക്കാക്കിയിട്ടില്ല. തീര്ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു."(ഹജ്ജ്: 73-74)

മഹോന്നതനായ സ്രഷ്ടാവ് എന്തിനാണ് നമ്മെ സൃഷ്ടിച്ചത്? എന്താണ് അവൻ നമ്മിൽ നിന്ന് ഉദ്ദേശിക്കുന്നത്?

ഒരു ലക്ഷ്യവുമില്ലാതെയാണ് അല്ലാഹു ഈ സൃഷ്ടികളെയെല്ലാം പടച്ചത് എന്ന് ധരിക്കാൻ എങ്ങനെ ഒരാൾക്ക് സാധിക്കും?! അങ്ങേയറ്റത്തെ യുക്തിയുള്ളവനും, സർവ്വജ്ഞനുമായ അവൻ എങ്ങനെയാണ് അവയെ വൃഥാ സൃഷ്ടിക്കുക?!

ഇത്രമാത്രം കൃത്യതയോടെയും സൂക്ഷ്മമായ വിധത്തിലും നമ്മെ സൃഷ്ടിക്കുകയും, ആകാശങ്ങളെയും ഭൂമിയെയും നമുക്ക് കീഴ്പ്പെടുത്തി തരികയും ചെയ്തവൻ ഒരു ലക്ഷ്യവുമില്ലാതെയാണ് നമ്മെ സൃഷ്ടിച്ചത് എന്നും, നമ്മുടെ മനസ്സുകളെ മഥിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ നമ്മെ വിട്ടുകളയുമെന്നും എങ്ങനെയാണ് ഒരാൾ ചിന്തിക്കുക?!എന്തിനാണ് നാം ഈ ഭൂമിയിൽ വന്നെത്തിയത്? എന്താണ് മരണശേഷം സംഭവിക്കാനിരിക്കുന്നത്? എന്താണ് നമ്മുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ ലക്ഷ്യം? ... ഇങ്ങനെ സുപ്രധാനമായ അനേകം ചോദ്യങ്ങളുണ്ട്.

അതിക്രമിക്ക് ശിക്ഷയും നന്മ ചെയ്ത സച്ചരിതർക്ക് പ്രത്യുപകാരവും ലഭിക്കാതിരിക്കുക എന്നത് എങ്ങനെയാണ് ബുദ്ധിയാവുക?!

അല്ലാഹു പറയുന്നു:﴿أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ﴾ "അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?"(മുഅ്മിനൂൻ: 115)

അതിനാൽ നമ്മുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം നാം തിരിച്ചറിയുന്നതിന് വേണ്ടി അല്ലാഹു നമ്മിലേക്ക് അവൻ്റെ ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. എങ്ങനെയാണ് അല്ലാഹുവിനെ ആരാധിക്കേണ്ടതെന്നും, അവനിലേക്ക് സാമീപ്യം തേടേണ്ടതെന്നും, എങ്ങനെ അവൻ്റെ തൃപ്തി നേടാമെന്നും, മരണശേഷമുള്ള നമ്മുടെ യാത്രയെ കുറിച്ചും അവരിലൂടെ അല്ലാഹു നമുക്ക് അറിയിച്ചു തന്നിരിക്കുന്നു.

അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹതയുള്ളവൻ എന്നും, അവനെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്നും, അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും നമ്മെ അറിയിക്കുന്നതിനും, മാന്യവും ശ്രേഷ്ഠവുമായ മൂല്യങ്ങൾ നമ്മെ പഠിപ്പിക്കുന്നതിനും വേണ്ടിയാണ് അല്ലാഹു അവൻ്റെ ദൂതന്മാരായ റസൂലുകളെ നമ്മിലേക്ക് നിയോഗിച്ചത്. അവരുടെ അദ്ധ്യാപനങ്ങൾ സ്വീകരിച്ചാൽ നമ്മുടെ ജീവിതം നന്മകളാലും അനുഗ്രഹങ്ങളാലും നിറയുന്നതാണ്.

അനേകം ദൂതന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്; നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ എന്നിവർ അവരിൽ ചിലരാണ്. ഈ ദൂതന്മാർക്കെല്ലാം അല്ലാഹു വ്യക്തമായ ദൃഷ്ടാന്തങ്ങളും സൃഷ്ടികൾക്കാർക്കും സാധ്യമല്ലാത്ത അത്ഭുതങ്ങളും നൽകിയിട്ടുണ്ട്. അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥ ദൂതന്മാർ തന്നെയാണ് അവരെന്നും, അവർ സത്യസന്ധരാണെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ ദൃഷ്ടാന്തങ്ങൾ. അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരിൽ അവസാനത്തെ ദൂതനാണ് മുഹമ്മദ് നബി -ﷺ-.

എല്ലാ ദൂതന്മാരും വളരെ വ്യക്തമായി നമ്മെ അറിയിച്ച ഒരു കാര്യമുണ്ട്; ഈ ജീവിതം ഒരു പരീക്ഷണമാണെന്നും, യഥാർത്ഥ ജീവിതം മരണത്തിന് ശേഷമാണ് വരാനിരിക്കുന്നത് എന്നുമുള്ള പാഠമാണത്.

അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ മാത്രം ആരാധിക്കുകയും, അവനിൽ പങ്കുചേർക്കാതിരിക്കുകയും, അവൻ്റെ എല്ലാ ദൂതന്മാരിലും വിശ്വസിക്കുകയും ചെയ്തവർക്ക് അല്ലാഹു ഒരുക്കി വെച്ച ഒരു സ്വർഗമുണ്ട് എന്നും, അല്ലാഹുവിനെ നിഷേധിക്കുകയും, അവന് പുറമെ ആരാധ്യന്മാരെ സ്വീകരിക്കുകയും, അല്ലാഹുവിൻ്റെ ദൂതന്മാരിൽ ഒരാളെയാണെങ്കിൽ പോലും നിഷേധിക്കുകയും ചെയ്തവർക്ക് അവൻ ഒരുക്കി വെച്ച നരകമുണ്ട് എന്നും അവർ അറിയിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു:﴿يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِنْكُمْ يَقُصُّونَ عَلَيْكُمْ آيَاتِي فَمَنِ اتَّقَى وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (٣٥) "ആദം സന്തതികളേ, നിങ്ങള്ക്ക് എന്റെ ദൃഷ്ടാന്തങ്ങള് വിവരിച്ചുതന്നു കൊണ്ട് നിങ്ങളില് നിന്നു തന്നെയുള്ള ദൂതന്മാര് നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള് സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്ക്കുകയും ചെയ്യുന്നതാരോ അവര്ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര് ദുഃഖിക്കേണ്ടി വരികയുമില്ല.وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ എന്നാല് നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്. അവര് അതില് നിത്യവാസികളായിരിക്കും."(അഅ്റാഫ്: 35-36)

അല്ലാഹു പറയുന്നു:﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (٢١) "ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടിയത്രെ അത്.الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ (٢٢) നിങ്ങൾക്കു വേണ്ടി ഭൂമിയെ മെത്തയായും ആകാശത്തെ മേൽപുരയായുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നിട്ട് അതുമുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉൽപാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാൽ (ഇതെല്ലാം അറിഞ്ഞു കൊണ്ട്) നിങ്ങൾ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്.وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ (٢٣) നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുർആനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ.فَإِنْ لَمْ تَفْعَلُوا وَلَنْ تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ (٢٤) നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്കത് ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചു കൊള്ളുക. (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും) നിഷേധിച്ചവർക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.وَبَشِّرِ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ كُلَّمَا رُزِقُوا مِنْهَا مِنْ ثَمَرَةٍ رِزْقًا قَالُوا هَذَا الَّذِي رُزِقْنَا مِنْ قَبْلُ وَأُتُوا بِهِ مُتَشَابِهًا وَلَهُمْ فِيهَا أَزْوَاجٌ مُطَهَّرَةٌ وَهُمْ فِيهَا خَالِدُونَ﴾ (നബിയേ,) വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവര്ക്ക് താഴ്ഭാഗത്ത്കൂടി നദികള് ഒഴുകുന്ന സ്വര്ഗത്തോപ്പുകള് ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്കപ്പെടുമ്പോള്, ഇതിന് മുമ്പ് ഞങ്ങള്ക്ക് നല്കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര് പറയുക. (വാസ്തവത്തില്) പരസ്പര സാദൃശ്യമുള്ള നിലയില് അതവര്ക്ക് നല്കപ്പെടുകയാണുണ്ടായത്. പരിശുദ്ധരായ ഇണകളും അവര്ക്കവിടെ ഉണ്ടായിരിക്കും. അവര് അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും."(ബഖറ: 21-25)

എന്തു കൊണ്ട് ഒന്നിലധികം റസൂലുകൾ?

സർവ്വ ജനതകളിലേക്കും അല്ലാഹു അവൻ്റെ ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അല്ലാഹു ഒരു ദൂതനെ നിയോഗിച്ചിട്ടില്ലാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല; തങ്ങളുടെ ജനങ്ങളെ അവരുടെ രക്ഷിതാവിനെ ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുകയും അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും അവരെ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ദൗത്യം. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതായിരുന്നു അവരുടെയെല്ലാം പ്രബോധനത്തിൻ്റെ ലക്ഷ്യവും.എപ്പോഴെല്ലാം ജനങ്ങൾ അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടുവന്ന ആദർശത്തെ വികൃതമാക്കാൻ ആരംഭിക്കുകയോ ഉപേക്ഷിച്ചു തുടങ്ങുകയോ ചെയ്യുമ്പോഴെല്ലാം അല്ലാഹു മറ്റു ദൂതരെ നിയോഗിക്കുകയും അവരുടെ സഞ്ചാരപാത ശരിപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ശുദ്ധപ്രകൃതിയിലേക്കും അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിലേക്കും അവനെ അനുസരിക്കുന്നതിലേക്കും അവരെല്ലാം ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.

പ്രവാചകന്മാരുടെയും അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരുടെയും ഈ പരമ്പരക്ക് മുഹമ്മദ് നബി -ﷺ- യുടെ ആഗമനത്തോടെ അല്ലാഹു അവസാനം കുറിച്ചു. പരിപൂർണ്ണമായ മതവും, എന്നെന്നും നിലനിൽക്കുന്ന വിധിവിലക്കുകളും, അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യർക്കും ബാധകമാകുന്ന പൊതുവായ ആദർശവുമായാണ് മുഹമ്മദ് നബി -ﷺ- വന്നെത്തിയത്. അവിടുത്തെ ആഗമനത്തോടെ മുൻപുള്ള നിയമങ്ങളെല്ലാം ദുർബലമായി. അന്ത്യനാൾ വരെ ഈ മതം -ഇസ്ലാം- നിലനിൽക്കുകയും ബാക്കിയാവുകയും ചെയ്യുമെന്ന കാര്യം അല്ലാഹു സ്വയം ഏറ്റെടുത്തതായി അറിയിച്ചു.

എല്ലാ ദൂതന്മാരിലും വിശ്വസിക്കുന്നത് വരെ ഒരാൾ വിശ്വാസിയാവുകയില്ല

അല്ലാഹുവാകുന്നു അവൻ്റെ ദൂതന്മാരെയെല്ലാം നിയോഗിച്ചത്. തൻ്റെ സൃഷ്ടികളോട് അവരെ അനുസരിക്കണമെന്ന് കൽപ്പിച്ചതും അവൻ തന്നെയാണ്. അതിനാൽ ആരെങ്കിലും ഈ ദൂതന്മാരുടെ കൂട്ടത്തിൽ ആരെയെങ്കിലും ഒരാളെ നിഷേധിച്ചാൽ അവൻ അല്ലാഹുവിൽ നിന്നുള്ള എല്ലാ ദൂതന്മാരെയും നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതന്മാരിലൂടെ തനിക്ക് വന്നെത്തുന്ന സന്ദേശത്തെ തള്ളിക്കളയുക എന്നതിനേക്കാൾ വലിയ ഒരു അതിക്രമം വേറെയില്ല തന്നെ. അതിനാൽ സ്വർഗത്തിൽ പ്രവേശിക്കണമോ, അല്ലാഹുവിൻ്റെ ദൂതന്മാരിലെല്ലാം അവൻ വിശ്വസിച്ചിട്ടുണ്ടായിരിക്കണം എന്നത് നിർബന്ധ ബാധ്യതയാണ്.

ഇക്കാലഘട്ടത്തിൽ ജീവിക്കുന്ന ഏതൊരു മനുഷ്യനും അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ എല്ലാ ദൂതന്മാരിലും വിശ്വസിക്കുകയും, അന്ത്യനാളിൽ വിശ്വസിക്കുകയും ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്. അല്ലാഹുവിൻ്റെ ദൂതന്മാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യിൽ വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റുകയും ചെയ്യുന്നത് വരെ അത് സാധ്യമാവുകയില്ല. അവിടുന്നാകട്ടെ, എന്നെന്നും നിലനിൽക്കുന്ന അത്ഭുതകരമായ ദൃഷ്ടാന്തം കൊണ്ട് അല്ലാഹുവിൻ്റെ പിന്തുണ ലഭിച്ചവരാണ്. ഭൂമിയിലെ സർവ്വ മനുഷ്യരും അവസാനിക്കുന്നത് വരേക്കും അല്ലാഹു നിലനിർത്തുന്നതാണ് എന്ന് സ്വയം ഏറ്റെടുത്തിട്ടുള്ള വിശുദ്ധ ഖുർആനാണ് ഈ മഹാത്ഭുതം!

ഒരാൾ അല്ലാഹുവിൻ്റെ ദൂതന്മാരിൽ പെട്ട ഏതെങ്കിലും ഒരു ദൂതനെയാണ് നിഷേധിക്കുന്നത് എങ്കിൽ പോലും, അവൻ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ സന്ദേശത്തെ കളവാക്കുകയും ചെയ്തവനായിത്തീരും എന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:﴿إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَنْ يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَنْ يَتَّخِذُوا بَيْنَ ذَلِكَ سَبِيلًا (١٥٠) "അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തിൽ) അല്ലാഹുവിനും അവൻ്റെ ദൂതന്മാർക്കുമിടയിൽ വിവേചനം കല്പിക്കാൻ ആഗ്രഹിക്കുകയും, ഞങ്ങൾ ചിലരിൽ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും, അങ്ങനെ അതിന്നിടയിൽ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിൽ) മറ്റൊരു മാർഗം സ്വീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നവർ;أُولَئِكَ هُمُ الْكَافِرُونَ حَقًّا وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا﴾ അവർ തന്നെയാകുന്നു യഥാർത്ഥ നിഷേധികൾ. (അല്ലാഹുവിനെയും അവൻ്റെ ദൂതരെയും) നിഷേധിച്ചവർക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്."(നിസാഅ്: 150-151)

അതു കൊണ്ടാണ് നാം മുസ്ലിംകൾ -അല്ലാഹു കൽപ്പിച്ചത് പ്രകാരം- അല്ലാഹുവിലും അന്ത്യനാളിലും അല്ലാഹുവിൻ്റെ എല്ലാ ദൂതന്മാരിലും അവൻ്റെ മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നത്. അല്ലാഹു പറയുന്നു:﴿آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ﴾ "അല്ലാഹുവിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും (അതിൽ വിശ്വസിച്ചിരിക്കുന്നു). അവരെല്ലാം അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കല്പിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്.) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങൾ നിന്നോട് പൊറുക്കൽ ചോദിക്കുന്നു. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം."(ബഖറ: 285)

എന്താണ് വിശുദ്ധ ഖുർആൻ?

വിശുദ്ധ ഖുർആൻ എന്നാൽ അല്ലാഹുവിൻ്റെ സംസാരവും, തൻ്റെ അന്തിമദൂതനായ മുഹമ്മദ് നബി -ﷺ-യുടെ മേൽ അവൻ അവതരിപ്പിച്ച വേദഗ്രന്ഥവുമാണ്. നബി-ﷺ-യുടെ പ്രവാചകത്വത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഏറ്റവും വലിയ ദൃഷ്ടാന്തമാണത്. വിശുദ്ധ ഖുർആൻ അതിൻ്റെ വിധിവിലക്കുകളിൽ ഏറ്റവും ശരിയായതും, അതിലെ വൃത്താന്തങ്ങളിൽ ഏറ്റവും സത്യസന്ധവുമാണ്.വിശുദ്ധ ഖുർആനിനെ നിഷേധിക്കുന്നവരോട് അതിലെ ഒരു അദ്ധ്യായത്തിന് സമാനമായ ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരൂ എന്ന് അല്ലാഹു വെല്ലുവിളിച്ചിരിക്കുന്നു. എന്നാൽ അവരിൽ ഒരാൾക്ക് പോലും ആ വെല്ലുവിളി ഏറ്റെടുക്കാൻ സാധിച്ചില്ല. വിശുദ്ധ ഖുർആനിൻ്റെ ഉള്ളടക്കവും, മനുഷ്യരുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐഹികവും പാരത്രികവുമായ വിഷയങ്ങളിലെ സമഗ്രതയുമാണ് അതിൻ്റെ കാരണം. ഒരാൾ നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട എല്ലാ വിശ്വാസപരമായ യാഥാർത്ഥ്യങ്ങളും അതിൽ ഉൾക്കൊണ്ടിരിക്കുന്നു.അപ്രകാരം മനുഷ്യൻ തനിക്കും തൻ്റെ രക്ഷിതാവിനും ഇടയിൽ പാലിച്ചിരിക്കേണ്ടതും, തനിക്കും തൻ്റെ ചുറ്റുമുള്ള സൃഷ്ടികൾക്കും ഇടയിൽ പാലിച്ചിരിക്കേണ്ടതും, അവൻ തൻ്റെ ജീവിതമാർഗമായി സ്വീകരിച്ചിരിക്കേണ്ടതുമായ മുഴുവൻ കൽപ്പനകളും വിലക്കുകളും വിശുദ്ധ ഖുർആനിൽ അല്ലാഹു ഉൾക്കൊള്ളിച്ചിരിക്കുന്നു. അതെല്ലാം വിശദീകരിച്ചത് ഉന്നതമായ സാഹിത്യ വിശദീകരണ ശൈലിയിലുമാണ്.അതോടൊപ്പം ബുദ്ധിപരമായ തെളിവുകളും, വൈജ്ഞാനികവുമായ അനേകം യാഥാർത്ഥ്യങ്ങളും വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നു; ഈ ഗ്രന്ഥം ഒരു മനുഷ്യന് നിർമ്മിക്കുക സാധ്യമല്ല എന്നും, മറിച്ച് ഇത് ലോകരുടെ സ്രഷ്ടാവായ അല്ലാഹുവിൻ്റെ വാക്കുകളാണെന്നും ഇവയെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു.

എന്താണ് ഇസ്ലാം?

ഇസ്ലാം എന്നാൽ അല്ലാഹുവിനെ ഏകനാക്കി കൊണ്ട് അവന് മാത്രം സ്വന്തത്തെ സമർപ്പിക്കലും, അവനെ അനുസരിച്ചു കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങലും, തൃപ്തിയോടെയും സ്വീകാര്യതയോടെയും അവൻ്റെ വിധിവിലക്കുകൾ ജീവിതത്തിൽ പാലിക്കലും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനെയും നിഷേധിക്കലുമാണ്.

അല്ലാഹു അവൻ്റെ ദൂതന്മാരെയെല്ലാം നിയോഗിച്ചത് ഒരേയൊരു സന്ദേശവുമായാണ്; അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊരാളെയും പങ്കുചേർക്കാതിരിക്കുകയും, അവന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനെയും നിഷേധിക്കുകയും ചെയ്യുക എന്നതിലേക്കുള്ള ക്ഷണമാണത്.

എല്ലാ നബിമാരുടെയും മതമാണ് ഇസ്ലാം. അവർക്ക് ലഭിച്ച വിധിവിലക്കുകളിൽ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവരുടെയെല്ലാം പ്രബോധനം ഒരേയൊരു കാര്യത്തിലേക്കായിരുന്നു. കഴിഞ്ഞകാല പ്രവാചകന്മാരെല്ലാം കൊണ്ടുവന്ന ആ ആദർശത്തെ അതു പോലെ മുറുകെ പിടിക്കുന്ന ഒരേയൊരു വിഭാഗം ഇന്ന് മുസ്ലിംകൾ മാത്രമാണ്. ഇസ്ലാമിൻ്റെ സന്ദേശം മാത്രമാണ് ഇക്കാലഘട്ടത്തിൽ സത്യമായി നിലകൊള്ളുന്നത്. സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് മനുഷ്യകുലത്തിനുള്ള അവസാന സന്ദേശമാണത്.ഇബ്റാഹീമിനെയും മൂസായെയും ഈസായെയും (عليهم السلام) നിയോഗിച്ച ലോകരക്ഷിതാവായ സ്രഷ്ടാവ് തന്നെയാണ് അന്തിമപ്രവാചകനായ മുഹമ്മദ് നബി (ﷺ) യെയും നിയോഗിച്ചത്. അവിടുത്തേക്ക് മുൻപ് വന്നെത്തിയ നിയമങ്ങളെയും വിധിവിലക്കുകളെയും ഇസ്ലാമിൻ്റെ ആഗമനം ദുർബലപ്പെടുത്തിയിരിക്കുന്നു.

ഇസ്ലാമിന് പുറമെ, മനുഷ്യർ തങ്ങളുടെ മതമായി സ്വീകരിച്ചിരിക്കുന്ന എല്ലാ മതങ്ങളും ചിന്താഗതികളും മനുഷ്യരുടെ നിർമ്മിതികൾ മാത്രമാണ്. അവയിൽ ചിലത് അല്ലാഹുവിൽ നിന്ന് വന്നെത്തിയതായിരുന്നെങ്കിലും പിന്നീട് മനുഷ്യരുടെ കൈകടത്തലുകൾ അവയിൽ കടന്നുകൂടുകയും, അനേകം അന്ധവിശ്വാസങ്ങളുടെയും തലമുറകൾ കൈമാറിവന്ന കെട്ടുകഥകളുടെയും മനുഷ്യരുടെ ഗവേഷണങ്ങളുടെയും സങ്കലനമായി അവ പരിണമിച്ചിട്ടുണ്ട്.

എന്നാൽ മുസ്ലിംകളുടെ മതമാകട്ടെ, അത് ഏകമതമാണ്. വ്യക്തമായ ആ മതത്തിൽ യാതൊരു മാറ്റത്തിരുത്തലുകളും സംഭവിച്ചിട്ടില്ല. അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി അവർ സ്വീകരിക്കുന്ന ആരാധനാകർമ്മങ്ങളും ഏകമാണ്. അവരെല്ലാം അഞ്ചു നേരം നിസ്കരിക്കുന്നു. അവരെല്ലാം തങ്ങളുടെ സമ്പത്തിൽ നിന്ന് സകാത്ത് (നിർബന്ധദാനം) നൽകുന്നു. അവരെല്ലാം റമദാൻ മാസത്തിൽ നോമ്പെടുക്കുന്നു. അവരുടെ നിയമസംഹിതയായ ഖുർആനിനെ കുറിച്ച് ചിന്തിച്ചു നോക്കൂ; എല്ലാ നാടുകളിലും അത് മാറ്റമില്ലാത്ത ഒരേയൊരു ഗ്രന്ഥമാകുന്നു. അല്ലാഹു പറയുന്നു:﴿ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗاۚ فَمَنِ ٱضۡطُرَّ فِي مَخۡمَصَةٍ غَيۡرَ مُتَجَانِفٖ لِّإِثۡمٖ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ﴾ "ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു."(മാഇദഃ: 3)

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞതു നോക്കൂ:﴿قُلْ آمَنَّا بِاللَّهِ وَمَا أُنْزِلَ عَلَيْنَا وَمَا أُنْزِلَ عَلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَالنَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ (٨٤) "(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതി(ഖുർആനി)ലും, ഇബ്റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികളിലെ നബിമാർ എന്നിവർക്ക് അവതരിപ്പിക്കപ്പെട്ടതിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു നബിമാർക്കും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കല്പിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന് കീഴ്പെട്ടവർ (മുസ്ലിംകൾ) ആകുന്നു.وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില് നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില് അവന് നഷ്ടക്കാരില് പെട്ടവനുമായിരിക്കും."(ആലു ഇംറാൻ: 84-85)

മനുഷ്യരുടെ ജീവിതത്തിൻ്റെ നിഖിലമേഖലകളെയും സ്പർശിക്കുന്ന ജീവിതമാർഗമാണ് ഇസ്ലാം. മനുഷ്യരുടെ ശുദ്ധപ്രകൃതിയോടും ബുദ്ധിയോടും അങ്ങേയറ്റം അത് യോജിക്കുന്നു. നേരായ മനസ്സുള്ളവർക്ക് അത് ഉൾക്കൊള്ളുക എന്നതല്ലാതെ മറ്റൊരു വഴിയില്ല. തൻ്റെ സൃഷ്ടികൾക്കായി മഹാനായ സ്രഷ്ടാവ് നിശ്ചയിച്ച വിധിവിലക്കുകളാണത്. എല്ലാ നന്മകളുടെയും, ഇഹപരലോകങ്ങളിലെ സർവ്വ സൗഭാഗ്യങ്ങളുടെയും മതമാണത്. മനുഷ്യരിൽ ഏതെങ്കിലുമൊരു വർഗത്തെയോ നിറക്കാരെയോ അത് വേർതിരിച്ചു കാണുന്നില്ല. ജനങ്ങളെല്ലാം ഇസ്ലാമിൽ സമന്മാരാണ്; ഇസ്ലാമിൽ ഒരാൾക്കും മറ്റൊരാളെക്കാൾ യാതൊരു പ്രത്യേകതയുമില്ല; സൽകർമ്മങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ.

അല്ലാഹു പറയുന്നു:(مَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَلَنُحۡيِيَنَّهُۥ حَيَوٰةٗ طَيِّبَةٗۖ وَلَنَجۡزِيَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ) "ആണോ പെണ്ണോ ആയ ഏതൊരാളും സത്യവിശ്വാസിയായിക്കൊണ്ട് സല്കര്മ്മം പ്രവര്ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്ച്ചയായും ആ വ്യക്തിക്ക് നാം നല്കുന്നതാണ്. അവര് പ്രവര്ത്തിച്ച് കൊണ്ടിരുന്നതില് ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്ക്കുള്ള പ്രതിഫലം തീര്ച്ചയായും നാം അവര്ക്ക് നല്കുകയും ചെയ്യും."(നഹ്ൽ: 97)

ഇസ്ലാം; സൗഭാഗ്യത്തിൻ്റെ വഴി

എല്ലാ പ്രവാചകന്മാരുടെയും മതമാണ് ഇസ്ലാം. സർവ്വ മനുഷ്യർക്കുമുള്ള അല്ലാഹുവിൻ്റെ മതം. അറബികൾക്ക് മാത്രം പ്രത്യേകമായ ഒന്നല്ല.

ഇഹലോകത്ത് യഥാർത്ഥ സൗഭാഗ്യം നേടിത്തരുന്നതും, പരലോകത്തും എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹങ്ങൾ സമ്മാനിക്കുന്നതുമായ മാർഗമാണ് ഇസ്ലാം.

മനുഷ്യരുടെ ശാരീരികവും ആത്മീയവുമായ തേട്ടങ്ങൾക്ക് ഉത്തരം നൽകുന്ന ഒരേയൊരു മതം ഇസ്ലാം മാത്രമാണ്. മനുഷ്യരുടെ സർവ്വ പ്രശ്നങ്ങൾക്കും അത് പരിഹാരമേകുന്നു. അല്ലാഹു പറയുന്നു:﴿قَالَ اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلا يَضِلُّ وَلا يَشْقَى (123) "അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ രണ്ട് പേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളാകുന്നു. എന്നാൽ എൻ്റെ പക്കൽ നിന്നുള്ള വല്ല മാർഗദർശനവും നിങ്ങൾക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോൾ എൻ്റെ മാർഗദർശനം ആര് പിൻപറ്റുന്നുവോ അവൻ പിഴച്ച് പോകുകയില്ല, ദൗർഭാഗ്യത്തിലകപ്പെടുകയുമില്ല.وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى﴾ എന്റെ ഉല്ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവനെ നാം അന്ധനായ നിലയില് എഴുന്നേല്പിച്ച് കൊണ്ട് വരുന്നതുമാണ്."(ത്വാഹാ: 123-124)

ഇസ്ലാമിൽ പ്രവേശിക്കുന്നത് കൊണ്ട് എനിക്കുള്ള പ്രയോജനമെന്താണ്?

ഇസ്ലാമിൽ പ്രവേശിക്കുന്നത് കൊണ്ട് അനേകം പ്രയോജനങ്ങളുണ്ട്. അവയിൽ ചിലത് ഇവിടെ വിവരിക്കാം:

- അല്ലാഹുവിൻ്റെ അടിമയും ദാസനുമാകുന്നതിലൂടെ ഇഹലോകത്ത് വിജയവും മഹത്വവും കൈവരിക്കാൻ കഴിയുന്നു. അതിനോട് വിസമ്മതം കാണിക്കുന്നവർ ദേഹേഛയുടെയും പിശാചിൻ്റെയും ദുരാഗ്രഹങ്ങളുടെയും അടിമയായിത്തീരുന്നതാണ്.

- പരലോകത്ത് അല്ലാഹു അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും, അല്ലാഹു അവനെ തൃപ്തിപ്പെടുകയും, തൻ്റെ സ്വർഗത്തിൽ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും. അതോടൊപ്പം ശാശ്വതമായ സുഖാനുഗ്രഹങ്ങൾ നേടാനും നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും അവന് സാധ്യമാകും.

- അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ അന്ത്യനാളിൽ നബിമാരോടും സത്യസന്ധരും രക്തസാക്ഷികളും സൽകർമ്മികളുമായ മറ്റു വിശ്വാസികളോടുമൊപ്പമായിരിക്കും. എത്ര മനോഹരരായ സഹചാരികളായിരിക്കും അവർ! എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവരാകട്ടെ, ധിക്കാരികളും അതിക്രമികളും നാശകാരികളുമായവരോടൊപ്പമായിരിക്കും!

- അല്ലാഹു ഒരാളെ സ്വർഗത്തിൽ പ്രവേശിപ്പിച്ചാൽ അവർ പിന്നീട് ശാശ്വതമായി അതിൽ തന്നെയായിരിക്കും. അവിടെ മരണമോ രോഗമോ വേദനയോ വാർദ്ധക്യമോ ദുഖമോ അവരെ ബാധിക്കുകയില്ല. അവർ ആഗ്രഹിക്കുന്നതെല്ലാം അവർക്കവിടെ നൽകപ്പെടും. എന്നാൽ നരകത്തിൽ പ്രവേശിക്കുന്നവരാകട്ടെ, എന്നെന്നും തുടർന്നു കൊണ്ടേയിരിക്കുന്ന ശിക്ഷകളിൽ മാത്രമായിരിക്കും.

- മനുഷ്യരുടെ നയനങ്ങൾ ഇന്നു വരെ ദർശിച്ചിട്ടില്ലാത്തതും, അവരുടെ കാതുകൾ കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യമനസ്സിലൂടെയും മിന്നിമറഞ്ഞിട്ടില്ലാത്തതുമായ സുഖാനുഗ്രഹങ്ങളാണ് സ്വർഗത്തിലുള്ളത്. അല്ലാഹു പറയുന്നത് നോക്കൂ:﴿مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ "ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്കര്മ്മം പ്രവര്ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്ച്ചയായും ആ വ്യക്തിക്ക് നാം നല്കുന്നതാണ്. അവര് പ്രവര്ത്തിച്ച് കൊണ്ടിരുന്നതില് ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്ക്കുള്ള പ്രതിഫലം തീര്ച്ചയായും നാം അവര്ക്ക് നല്കുകയും ചെയ്യും."(നഹ്ൽ: 97)അല്ലാഹു പറയുന്നു:﴿فَلَا تَعۡلَمُ نَفۡسٞ مَّآ أُخۡفِيَ لَهُم مِّن قُرَّةِ أَعۡيُنٖ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ﴾ "എന്നാല് അവര് പ്രവര്ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്കുളിര്പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്ക്കും അറിയാവുന്നതല്ല."(സജ്ദഃ: 17)

ഇസ്ലാമിനെ തള്ളിക്കളയുന്നതിലൂടെ എനിക്കുണ്ടാകുന്ന നഷ്ടമെന്താണ്?

ഒരാൾ ഇസ്ലാമിനോട് വിസമ്മതം കാണിക്കുമ്പോൾ വിജ്ഞാനങ്ങളിൽ ഏറ്റവും മഹത്തരമായ വിജ്ഞാനമാണ് അവന് തടയപ്പെടുന്നത്. അവൻ്റെ സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചുള്ള അറിവും ബോധ്യവുമാണത്.മനുഷ്യന് നിർഭയത്വവും ഇഹലോകത്ത് സമാധാനവും പരലോകത്ത് ശാശ്വതമായ സുഖാനുഗ്രഹങ്ങളും ഏകുന്ന ഈ വിശ്വാസമാണ് അവൻ നഷ്ടപ്പെടുത്തുന്നത്.

അല്ലാഹു മനുഷ്യർക്ക് മേൽ അവതരിപ്പിച്ച ഏറ്റവും മഹത്തരമായ ഗ്രന്ഥത്തെ അറിയാനുള്ള അവസരവും, അതിലുള്ള വിശ്വാസവുമാണ് അവന് നഷ്ടമാകുന്നത്.

മഹാന്മാരായ പ്രവാചകന്മാരിലുള്ള വിശ്വാസവും, സ്വർഗത്തിൽ അവരോടൊപ്പം ലഭിക്കേണ്ടിയിരുന്ന സഹവാസവും അവന് നഷ്ടമാകുന്നു. പകരം നരകാഗ്നിയിൽ പിശാചുക്കളും ധിക്കാരികളും അതിക്രമികളുമായിരിക്കും അവൻ്റെ സഹവാസികൾ. അവൻ്റെ ഭവനവും അയൽവാസികളും എത്ര ചീത്ത!.

അല്ലാഹു പറയുന്നു:﴿قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلا ذَلِكَ هُوَ الْخُسْرَانُ الْمُبِينُ (15) "പറയുക: ഉയിര്ത്തെഴുന്നേല്പിന്റെ നാളില് സ്വദേഹങ്ങള്ക്കും തങ്ങളുടെ ആളുകള്ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്ച്ചയായും നഷ്ടക്കാര്. അതു തന്നെയാണ് വ്യക്തമായ നഷ്ടം.لَهُمْ مِنْ فَوْقِهِمْ ظُلَلٌ مِنَ النَّارِ وَمِنْ تَحْتِهِمْ ظُلَلٌ ذَلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ يَا عِبَادِ فَاتَّقُونِ﴾ അവർക്കു (നരകത്തിൽ) അവരുടെ മുകൾ ഭാഗത്തുനിന്ന് അഗ്നികൊണ്ടുള്ള തണലുകൾ ഉണ്ടായിരിക്കും; അവരുടെ താഴ്ഭാഗത്തു നിന്നും തണലുകളുണ്ടായിരിക്കും. അതിനെ പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാല് എന്റെ ദാസന്മാരേ, നിങ്ങള് എന്നെ സൂക്ഷിക്കുവിന്."(സുമർ: 15-16)

ആരെങ്കിലും പരലോക രക്ഷയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അവൻ നിർബന്ധമായും ഇസ്ലാമിൽ പ്രവേശിക്കുകയും, മുഹമ്മദ് നബി -ﷺ- യെ പിൻപറ്റുകയും ചെയ്തേ തീരൂ.

അല്ലാഹുവിൽ വിശ്വസിക്കുകയും, അവനുള്ള ആരാധനയിൽ ഒന്നിനെയും ഒരാളെയും പങ്കുചേർക്കാതിരിക്കുകയും, എല്ലാ നബിമാരിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും ചെയ്ത മുസ്ലിംകൾക്ക് മാത്രമേ സ്വർഗപ്രവേശനം സാധ്യമാകൂ എന്നതിൽ അല്ലാഹുവിൽ നിന്ന് വന്നെത്തിയ എല്ലാ ദൂതന്മാരും ഏകോപിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ പ്രവാചകന്മാരിൽ വിശ്വസിക്കുകയും അവരെ പിൻപറ്റുകയും ചെയ്യുന്നവരെല്ലാം സ്വർഗത്തിൽ പ്രവേശിക്കുകയും നരകത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ്.

മൂസാ നബി (عليه السلام) യുടെ കാലഘട്ടത്തിലുണ്ടായിരുന്നവർ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിൻപറ്റുകയും അദ്ദേഹത്തിൻ്റെ അദ്ധ്യാപനങ്ങൾ സ്വീകരിക്കുകയും ചെയ്താൽ അവർ ഇസ്ലാം സ്വീകരിച്ച മുസ്ലിംകളും, അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ച മുഅ്മിനീങ്ങളും, സച്ചരിതരുമായി പരിഗണിക്കപ്പെടുമായിരുന്നു. എന്നാൽ ഈസാ (عليه السلام) യുടെ നിയോഗത്തോടെ അദ്ദേഹത്തെ കൂടി വിശ്വസിക്കുകയും പിൻപറ്റുകയും ചെയ്യുക എന്നത് അവരുടെ മേൽ നിർബന്ധമായി.അന്ന് ആരെങ്കിലും ഈസാ നബി (عليه السلام) യിൽ വിശ്വസിച്ചിട്ടുണ്ട് എങ്കിൽ അവൻ വിശ്വാസിയും മുസ്ലിംകളിൽ പെട്ടവനുമാകുമായിരുന്നു. എന്നാൽ ഞാൻ മൂസായുടെ മതത്തിൽ തന്നെ നിലകൊള്ളുന്നതാണ്; ഈസായിൽ വിശ്വസിക്കാൻ തയ്യാറല്ല എന്ന് ആരെങ്കിലും വാദിച്ചിരുന്നെങ്കിൽ അവൻ വിശ്വാസിയല്ലാതെയാകും. കാരണം അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനിൽ വിശ്വസിക്കാതെ അവൻ നിഷേധം കാണിക്കുകയാണ് ചെയ്തത്.ഇതിനെല്ലാം ശേഷമാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി -ﷺ- യെ അല്ലാഹു നിയോഗിച്ചത്. അവിടുന്ന് വന്നതോടെ നബി -ﷺ- യിൽ വിശ്വസിക്കുക എന്നത് സർവ്വരുടെയും മേലുള്ള ബാധ്യതയായി. മൂസായെയും ഈസായെയും നിയോഗിച്ച സ്രഷ്ടാവായ രക്ഷിതാവ് തന്നെയാണ് അന്തിമ നബിയായ മുഹമ്മദ് നബി -ﷺ- യെയും നിയോഗിച്ചത്. ആരെങ്കിലും മുഹമ്മദ് നബി -ﷺ- യുടെ പ്രവാചകത്വത്തെ നിഷേധിക്കുകയും, ഞാൻ മൂസായുടെയും ഈസായുടെയും അനുയായിയായി തുടരും എന്ന് വാദിക്കുകയും ചെയ്താൽ അവൻ യഥാർത്ഥ വിശ്വാസിയാവുകയില്ല.

'ഞാൻ മുസ്ലിംകളെ ബഹുമാനിക്കുന്ന വ്യക്തിയാണ്' എന്ന് ഒരാൾ പറഞ്ഞത് കൊണ്ട് മാത്രമായില്ല. പാവപ്പെട്ടവരെ സഹായിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ചെയ്യുക എന്നത് പരലോകത്ത് രക്ഷപ്പെടാൻ മതിയാവുകയുമില്ല. മറിച്ച് അല്ലാഹുവിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും അന്ത്യനാളിലും വിശ്വസിച്ചാലല്ലാതെ അയാളിൽ നിന്ന് ഈ പറഞ്ഞ നന്മകളൊന്നും അല്ലാഹു സ്വീകരിക്കുന്നതല്ല. അല്ലാഹുവിൽ പങ്കുചേർക്കുകയും, അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ അവതരിപ്പിച്ച സന്ദേശത്തെ തള്ളിക്കളയുകയും, അവൻ്റെ പ്രവാചകന്മാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യെ കളവാക്കുകയും ചെയ്യുക എന്നതിനേക്കാൾ ഗുരുതരമായ മറ്റൊരു തിന്മയുമില്ല തന്നെ.

യഹൂദരോ നസ്വാറാക്കളോ മറ്റു വല്ല മതങ്ങളിൽ പെട്ടവരോ ആകട്ടെ, മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തെ കുറിച്ച് കേൾക്കുകയും, അവിടുത്തെ വിശ്വസിക്കുന്നതിൽ നിന്ന് പിന്തിനിൽക്കുകയും, ഇസ്ലാം മതത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിസമ്മതം കാണിക്കുകയും ചെയ്താൽ... അവർ നരകത്തിൽ ശാശ്വതരായി പ്രവേശിക്കുന്നതാണ്. ഇത് അല്ലാഹുവിൻ്റെ വിധിയാണ്; മനുഷ്യരിലൊരാളുമല്ല ഇപ്രകാരം വിധിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:﴿إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَـٰئِكَ هُمْ شَرُّ الْبَرِيَّة﴾ "തീര്ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള് നരകാഗ്നിയിലാകുന്നു. അവരതില് നിത്യവാസികളായിരിക്കും . അക്കൂട്ടര് തന്നെയാകുന്നു സൃഷ്ടികളില് മോശപ്പെട്ടവര്."(ബയ്യിനഃ: 6)

അല്ലാഹുവിൽ നിന്ന് മനുഷ്യരിലേക്കുള്ള അവസാനത്തെ സന്ദേശം വന്നെത്തിയിരിക്കുന്നു എന്നതിനാൽ അതിൽ വിശ്വസിക്കുക എന്നത് ഓരോ മനുഷ്യൻ്റെ മേലും നിർബന്ധമാണ്. ഇസ്ലാമിനെ കുറിച്ചും, മുഹമ്മദ് നബി -ﷺ- യിലൂടെ വന്നെത്തിയ സന്ദേശത്തെ കുറിച്ചും കേൾക്കുന്ന ഏതൊരാളുടെ മേലും നബി -ﷺ- യിൽ വിശ്വസിക്കുകയും, അവിടുത്തെ മതനിയമങ്ങൾ പിൻപറ്റുകയും, അവിടുത്തെ വിധിവിലക്കുകൾ അനുസരിക്കുകയും ചെയ്യുക എന്നത് അനിവാര്യമാണ്. അതിനാൽ ആരെങ്കിലും അല്ലാഹുവിൽ നിന്നുള്ള ഈ അന്തിമസന്ദേശം കേൾക്കുകയും ശേഷം അതിനെ തള്ളിക്കളയുകയുമാണ് എങ്കിൽ അവനിൽ നിന്ന് അല്ലാഹു യാതൊന്നും സ്വീകരിക്കുന്നതല്ല. അന്ത്യനാളിൽ അല്ലാഹു അവനെ ശിക്ഷിക്കുകയും ചെയ്യുന്നതാണ്.

ഈ പറഞ്ഞതിനുള്ള തെളിവുകളിലൊന്ന് അല്ലാഹുവിൻ്റെ വചനം തന്നെയാണ്. അല്ലാഹു പറയുന്നു:﴿وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ "ആരെങ്കിലും ഇസ്ലാം അല്ലാത്തതിനെ മതമായി തേടിയാൽ അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. പരലോകത്ത് അവൻ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും."(ആലു ഇംറാൻ: 85)

അല്ലാഹു പറയുന്നു:﴿قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ﴾ "(നബിയേ,) പറയുക: വേദക്കാരേ! ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ നീതിപൂർവ്വകമായ ഒരു വാക്യത്തിലേക്ക് നിങ്ങൾ വരുവിൻ. അതായത് അല്ലാഹുവെ മാത്രം നാം ആരാധിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേർക്കാതിരിക്കുകയും നമ്മളിൽ ചിലർ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്നതിലേക്ക്) . എന്നിട്ട് അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങൾ പറയുക: ഞങ്ങൾ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് (മുസ്ലിംകളാണ്) എന്നതിന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചു കൊള്ളുക."(ആലു ഇംറാൻ: 64)

മുസ്ലിമാകാൻ ഞാൻ എന്തു ചെയ്യണം?

ഇസ്ലാമിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന ഏതൊരു വ്യക്തിയും ഇനി പറയുന്ന ആറ് അടിത്തറകളിൽ വിശ്വസിക്കണം.

(1) അല്ലാഹുവിൽ വിശ്വസിക്കുക; അതായത് അല്ലാഹുവാണ് സർവ്വരുടെയും സ്രഷ്ടാവും, ഏവർക്കും ഉപജീവനം നൽകുന്നവനെന്നും, എല്ലാം നിയന്ത്രിക്കുകയും ഉടമപ്പെടുത്തുകയും ചെയ്യുന്നതെന്നും, അവനെ പോലെ യാതൊന്നുമില്ലെന്നും, അവന് ഇണയോ സന്താനമോ ഇല്ലെന്നും, അവൻ മാത്രമാണ് ആരാധനക്ക് അർഹനെന്നും, അവനോടൊപ്പം ഒരാളും ആരാധിക്കപ്പെട്ടു കൂടാ എന്നും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഏതൊരു ആരാധ്യവസ്തുവും അവക്കുള്ള ആരാധനയും നിരർത്ഥകമാണെന്നും അവൻ വിശ്വസിക്കണം.

(2) അല്ലാഹുവിൻ്റെ മലക്കുകളിൽ വിശ്വസിക്കുക; അതായത് അല്ലാഹുവിന് മലക്കുകൾ എന്ന ഒരു വിഭാഗം സൃഷ്ടികൾ ഉണ്ടെന്നും, അവർ അല്ലാഹുവിൻ്റെ അടിമകളാണെന്നും, അവരെ അല്ലാഹു പ്രകാശത്തിൽ നിന്നാണ് സൃഷ്ടിച്ചത് എന്നും, അവരിൽ ചിലർക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശം അവൻ്റെ നബിമാർക്ക് എത്തിക്കുക എന്ന ദൗത്യം അല്ലാഹു ഏൽപ്പിച്ചിട്ടുണ്ട് എന്നും വിശ്വസിക്കുക.

(3) അല്ലാഹു അവൻ്റെ നബിമാരുടെ മേൽ അവതരിപ്പിച്ച എല്ലാ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. തൗറാത്ത്, ഇഞ്ചീൽ എന്നീ ഗ്രന്ഥങ്ങൾ മാറ്റത്തിരുത്തലുകളും കൈകടത്തലുകളും ഉണ്ടാകുന്നതിന് മുൻപ് അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥമായിരുന്നു എന്നും, അല്ലാഹു അവതരിപ്പിച്ച അവസാനഗ്രന്ഥം വിശുദ്ധ ഖുർആനാണെന്നും വിശ്വസിക്കുക.

(4) അല്ലാഹുവിൻ്റെ എല്ലാ ദൂതന്മാരിലും റസൂലുകളിലും വിശ്വസിക്കുക. നൂഹ് നബി, ഇബ്രാഹീം നബി, മൂസാ നബി, ഈസാ നബി, അന്തിമപ്രവാചകനായ മുഹമ്മദ് നബി എന്നിങ്ങനെയുള്ള നബിമാർ ഉദാഹരണം. ഇവരെല്ലാം മനുഷ്യരായിരുന്നു എന്നും, അവർക്ക് അല്ലാഹു തന്നിൽ നിന്നുള്ള സന്ദേശം നൽകുകയും, അവരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളും അത്ഭുതസംഭവങ്ങളും നൽകിക്കൊണ്ട് അവരെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട് എന്നും വിശ്വസിക്കണം.

(5) അന്ത്യനാളിലുള്ള വിശ്വാസം; ആദ്യകാലക്കാരും അവസാനകാലക്കാരുമായ സർവ്വ മനുഷ്യരെയും അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുകയും, തൻ്റെ സൃഷ്ടികൾക്കിടയിൽ അല്ലാഹു വിധികൽപ്പിക്കുകയും, അല്ലാഹുവിൽ വിശ്വസിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുകയും, അല്ലാഹുവിനെ നിഷേധിച്ചവർ നരകത്തിൽ പ്രവേശിക്കുകയും ചെയ്യുന്ന ഒരു നാൾ വരാനുണ്ട് എന്ന് വിശ്വസിക്കണം.

(6) അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ വിശ്വസിക്കുക; അതായത്, കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അല്ലാഹു അറിഞ്ഞിരിക്കുന്നു എന്നും, അവയെല്ലാം അല്ലാഹു രേഖപ്പെടുത്തുകയും, അവൻ ഉദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും, അവനാണ് സർവ്വതിനെയും സൃഷ്ടിച്ചത് എന്നും വിശ്വസിക്കണം.

തീരുമാനം വൈകിക്കാതിരിക്കൂ!

ഈ ലോകജീവിതം ഒരിക്കലും ശാശ്വതമല്ല...

ഇവിടെയുള്ള മനോഹരമായ വസ്തുക്കളെല്ലാം മങ്ങിമറഞ്ഞില്ലാതാകും. എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും കെട്ടണയും.

താൻ മുൻകൂട്ടി ചെയ്തു വെച്ച എല്ലാ പ്രവർത്തികളെ കുറിച്ചും മനുഷ്യൻ ചോദ്യം ചെയ്യപ്പെടുന്ന ഒരു ദിവസം ശേഷം വന്നെത്തും. പരലോകദിനമാണത്. അല്ലാഹു പറയുന്നു:﴿وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لاَ يُغَادِرُ صَغِيرَةً وَلاَ كَبِيرَةً إِلاَّ أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلاَ يَظْلِمُ رَبُّكَ أَحَدًا﴾ "(കര്മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള് കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില് നിനക്ക് കാണാം. അവര് പറയും: ഞങ്ങൾക്ക് നാശം. ഇതെന്തൊരു രേഖയാണ്! ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള് പ്രവര്ത്തിച്ചതൊക്കെ (രേഖയില്) നിലവിലുള്ളതായി അവര് കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല."(കഹ്ഫ്: 49)

ഇസ്ലാം സ്വീകരിക്കാത്ത മനുഷ്യൻ്റെ അന്തിമഗേഹം എന്നെന്നേക്കും വസിക്കാനുള്ള ശാശ്വതമായ നരകമാണെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്.

അതിനാൽ ഇസ്ലാം സ്വീകരിക്കാതിരിക്കുന്നത് കൊണ്ടുള്ള നഷ്ടം നിസ്സാരമല്ല; മറിച്ച് അതിഭീകരവും ഗുരുതരവുമാണത്. അല്ലാഹു പറയുന്നു:﴿وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ "ആരെങ്കിലും ഇസ്ലാം അല്ലാത്തതിനെ മതമായി തേടിയാൽ അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. പരലോകത്ത് അവൻ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും."(ആലു ഇംറാൻ: 85)

ഇസ്ലാമല്ലാത്ത മറ്റൊരു മതവും അല്ലാഹു ഒരാളിൽ നിന്നും സ്വീകരിക്കുന്നതല്ല.

അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത്; അവനിലേക്കാണ് നമ്മുടെ മടക്കം. ഐഹികജീവിതം നമുക്കുള്ള പരീക്ഷണം മാത്രമാകുന്നു.

അതിനാൽ ഓരോ മനുഷ്യനും ദൃഢബോധ്യത്തിലായിരിക്കട്ടെ; ഈ ലോകജീവിതം വളരെ കുറച്ചു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; ഒരു പകൽക്കിനാവ് പോലെ മാത്രം... എപ്പോഴാണ് താൻ മരിക്കുക എന്ന് ഒരാൾക്കും തന്നെ അറിയില്ല.

എന്നിരിക്കെ അന്ത്യനാളിൽ അവനോട് തൻ്റെ രക്ഷിതാവ് 'നീ എന്തു കൊണ്ട് സത്യം പിൻപറ്റിയില്ല?' എന്ന് ചോദിച്ചാൽ അവൻ്റെ ഉത്തരം എന്തായിരിക്കും?! 'എന്തു കൊണ്ടാണ് നീ അന്തിമപ്രവാചകനായ മുഹമ്മദ് നബി -ﷺ- യെ പിൻപറ്റാതിരുന്നത്?' എന്ന ചോദ്യത്തിന് അവൻ എന്തു മറുപടിയാണ് നൽകുക?!

ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിൻ്റെ രക്ഷിതാവിന് എന്തു മറുപടിയാണ് നീ നൽകാനിരിക്കുന്നത്?! ഇസ്ലാമിനെ നിഷേധിക്കുന്നതിൻ്റെ അപകടങ്ങളും അനന്തരഫലങ്ങളും അല്ലാഹു നിനക്ക് താക്കീത് നൽകിയിട്ടുണ്ട് എന്നിരിക്കെ.., നിഷേധികളുടെ പര്യവസാനം ശാശ്വതമായ നരകത്തിലാണെന്ന് അവൻ അറിയിച്ചിരിക്കെ... എന്തു മറുപടിയാണ് നിൻ്റെ പക്കലുള്ളത്?!

അല്ലാഹു പറയുന്നു:﴿وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ "(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും) നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള് കളവാക്കുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്. അവരതില് നിത്യവാസികളായിരിക്കും."(ബഖറ: 39)

തൻ്റെ മാതാപിതാക്കളെയും പ്രപിതാക്കളെയും പിൻപറ്റുകയായിരുന്നു താൻ എന്ന പേരിൽ സത്യം ഉപേക്ഷിച്ചവന് യാതൊരു ന്യായവുമുണ്ടായിരിക്കുകയില്ല.

താൻ ജീവിക്കുന്ന സമൂഹത്തെയും ചുറ്റുപാടുകളെയും ഭയന്നു കൊണ്ട് ഇസ്ലാം സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിന്ന അനേകം മനുഷ്യരുണ്ടായിട്ടുണ്ട് എന്ന് അല്ലാഹു തന്നെ നമ്മെ അറിയിച്ചിട്ടുണ്ട്.

മറ്റനേകം പേർ ഇസ്ലാം സ്വീകരിക്കുന്നതിൽ നിന്ന് വിസമ്മതം പ്രകടിപ്പിക്കാനുള്ള കാരണം തലമുറകളായി തങ്ങൾക്ക് പകർന്നു കിട്ടിയതോ ചുറ്റുപാടുകളിൽ നിന്ന് ലഭിച്ചതോ ആയ വിശ്വാസങ്ങൾ ഉപേക്ഷിക്കാനുള്ള താൽപ്പര്യക്കുറവ് കൊണ്ടാണ്. ഇനിയും ചിലരെ സംബന്ധിച്ചിടത്തോളം തങ്ങൾ കാലങ്ങളായി പിന്തുടരുന്ന മാർഗത്തോടുള്ള കടുത്ത വിഭാഗീയതയും വാശിയുമാണ് അവരെ നയിക്കുന്നത്.

ഈ പറഞ്ഞവർക്കൊന്നും അല്ലാഹുവിങ്കൽ യാതൊരു നിലക്കുമുള്ള ന്യായമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവിൻ്റെ മുൻപിൽ ഒരു ഒഴിവുകഴിവുമില്ലാതെ അവർ നിൽക്കേണ്ടി വരുന്നതാണ്.

'മതനിഷേധികളുടെ കുടുംബത്തിൽ ജനിച്ചത് കൊണ്ടാണ് ഞാൻ മതനിഷേധിയായി തുടരുന്നത്' എന്നത് ഒരു നിരീശ്വരവാദിക്ക് പറയാനുള്ള ന്യായമല്ല. മറിച്ച്, അല്ലാഹു അവന് നൽകിയ ബുദ്ധി പ്രയോജനപ്പെടുത്തുക എന്നതാണ് അവൻ്റെ മേൽ നിർബന്ധമായ ബാധ്യത. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പുകളിലെ മഹത്വത്തെ കുറിച്ചുള്ള ചിന്തയും, അല്ലാഹു നൽകിയ ബുദ്ധി പ്രയോജനപ്പെടുത്തി കൊണ്ട് ഉറ്റാലോചിക്കുന്നതും ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന യാഥാർത്ഥ്യത്തിലേക്ക് അവനെ കൊണ്ടെത്തിക്കുന്നതാണ്.കല്ലുകളെയും വിഗ്രഹങ്ങളെയും ആരാധിക്കുന്നവരുടെ കാര്യവും ഈ പറഞ്ഞത് പോലെത്തന്നെ; തങ്ങളുടെ മുൻഗാമികളെ ഈ വഴിയിൽ അന്ധമായി അനുകരിച്ചു എന്നത് അവർക്കൊരു ന്യായമല്ല. മറിച്ച് സത്യത്തെ കുറിച്ച് അന്വേഷിക്കാനും, 'എന്നെ കേൾക്കുകയോ എന്നെ കാണുകയോ എനിക്ക് എന്തെങ്കിലുമൊരു ഉപകാരം നൽകുകയോ ചെയ്യാത്ത ഒരു നിർജ്ജീവ വസ്തുവിനെ ഞാൻ എങ്ങനെയാണ് ആരാധിക്കുക?' എന്ന ലളിതമായ ചോദ്യം സ്വന്തത്തോട് ചോദിക്കാനും അവന് നിർബന്ധമായും സാധിക്കേണ്ടതുണ്ട്.

ശുദ്ധപ്രകൃതിക്കും കേവലബുദ്ധിക്കും വിരുദ്ധമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന നസ്വാറാക്കളിൽ പെട്ടവരുടെ കാര്യവും ഇതു പോലെത്തന്നെ. 'ഒരു തിന്മയും പ്രവർത്തിച്ചിട്ടില്ലാത്ത തൻ്റെ സന്താനത്തെ മറ്റു ജനങ്ങളുടെ തിന്മകൾക്ക് പകരമായി ബലിനൽകുക എന്നത് എങ്ങനെയാണ് നീതിമാനായ കർത്താവിന് യോജിക്കുക?! അതൊരു അതിക്രമമാണല്ലോ? ആകാശഭൂമികളുടെ സ്രഷ്ടാവായ ദൈവത്തിൻ്റെ സന്താനത്തെ ദുർബലരായ മനുഷ്യർക്കെങ്ങനെയാണ് കുരിശിൽ തറക്കാനും വധിച്ചു കളയാനും സാധിക്കുക?! തൻ്റെ സന്താനത്തെ വധിക്കാതെ തന്നെ തൻ്റെ സൃഷ്ടികളായ മനുഷ്യർക്ക് പൊറുത്തു നൽകാൻ ദൈവത്തിന് സാധിക്കില്ലേ?! തൻ്റെ സന്താനത്തിനെതിരെ വന്നെത്തുന്ന ഉപദ്രവങ്ങളെ തടുക്കാൻ ദൈവത്തിന് കഴിവില്ലേ?! (എങ്ങനെയാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവിന് ഒരു സന്താനമുണ്ടാവുക; അവനൊരു ഇണയില്ലല്ലോ?)" - നിർബന്ധമായും അവൻ തന്നോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇതെല്ലാം.

അതിനാൽ ബുദ്ധിയുള്ള ഒരു മനുഷ്യൻ ചെയ്യേണ്ടത് സത്യം പിൻപറ്റുക എന്നതാണ്. തൻ്റെ മുൻതലമുറകളെയും പ്രപിതാക്കളെയും -അവർ അസത്യത്തിലാണ് കഴിഞ്ഞു പോയത് എങ്കിലും- പിൻപറ്റുക എന്നത് അവന് യോജിച്ചതല്ല.

അല്ലാഹു പറയുന്നു:﴿وَإِذَا قِيلَ لَهُمْ تَعَالَوْا إِلَى مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَا أَوَلَوْ كَانَ آبَاؤُهُمْ لَا يَعْلَمُونَ شَيْئًا وَلَا يَهْتَدُونَ﴾ "അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന് എന്ന് അവരോട് പറയപ്പെട്ടാല്, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള് കണ്ടെത്തിയത് അതു മതി ഞങ്ങള്ക്ക്. എന്നായിരിക്കും അവര് പറയുക: അവരുടെ പിതാക്കള് യാതൊന്നുമറിയാത്തവരും, സന്മാര്ഗം പ്രാപിക്കാത്തവരും ആയിരുന്നാല് പോലും (അത് മതിയെന്നോ?)"(മാഇദ: 104)

ഒരാൾ ഇസ്ലാം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു; എന്നാൽ തൻ്റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഉപദ്രവം അവൻ ഭയക്കുന്നു; എങ്കിൽ എന്തു ചെയ്യണം?

ഒരാൾ ഇസ്ലാം സ്വീകരിക്കാൻ ഉദ്ദേശിക്കുകയും, തൻ്റെ ചുറ്റുപാടുമുള്ളവരിൽ നിന്നുള്ള ഉപദ്രവം അവൻ ഭയക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അവന് ഇസ്ലാം സ്വീകരിക്കുകയും ശേഷം തൻ്റെ ഇസ്ലാം ആശ്ലേഷണം അവന് രഹസ്യമാക്കി വെക്കുകയും ചെയ്യാം. അവന് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുകയും തൻ്റെ ഇസ്ലാം സ്വീകരണം പരസ്യമാക്കാൻ സാധിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ അല്ലാഹു അവന് എളുപ്പമാക്കി നൽകുന്നത് വരെ അവന് ഇപ്രകാരം തുടരാം.

അതിനാൽ ഓരോ മനുഷ്യൻ്റെയും മേൽ നിർബന്ധമായിട്ടുള്ളത് ഉടൻതന്നെ -ഈ നിമിഷം തന്നെ- ഇസ്ലാം സ്വീകരിക്കുക എന്നുള്ളതാണ്. എന്നാൽ തൻ്റെ ചുറ്റുമുള്ളവരോട് ഇസ്ലാം സ്വീകരിച്ച വിവരം ഇപ്പോൾ തന്നെ പരസ്യമാക്കുകയോ അറിയിക്കുകയോ ചെയ്യുന്നത് കൊണ്ട് അവന് വലിയ ഉപദ്രവങ്ങൾ നേരിടേണ്ടി വരുമെങ്കിൽ ഇസ്ലാം സ്വീകരണം പരസ്യമാക്കുക എന്നത് അവൻ്റെ മേൽ നിർബന്ധമില്ല.

ഒരാൾ മുസ്ലിമാകുന്നതോടെ ലോകത്തുള്ള കോടിക്കണക്കിന് മുസ്ലിംകൾ അവൻ്റെ സഹോദരങ്ങളായിത്തീരുന്നു. നിൻ്റെ അടുത്തുള്ള ഏതെങ്കിലും മസ്ജിദിലോ ഇസ്ലാമിക് സെൻ്ററിലോ ബന്ധപ്പെടുകയും, അവരോട് വിഷയങ്ങൾ കൂടിയാലോചിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക. അവർക്ക് സന്തോഷമേകുന്ന കാര്യമായിരിക്കും അത്.

അല്ലാഹു പറയുന്നു:﴿وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا "ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചാൽ അല്ലാഹു അവന് ഒരു തുറവി നൽകുന്നതാണ്.وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِب﴾ അവൻ പ്രതീക്ഷിക്കാത്ത വിധത്തിൽ അല്ലാഹു അവന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്."(ത്വലാഖ്: 2-3)

പ്രിയപ്പെട്ട വായനക്കാരാ!

നമ്മുടെ സ്രഷ്ടാവായ -നമുക്ക് സർവ്വ അനുഗ്രഹങ്ങളും നൽകിയ, നമ്മുടെ മാതാക്കളുടെ ഗർഭപാത്രത്തിലായിരിക്കെ നമ്മെ സംരക്ഷിക്കുകയും നമുക്ക് ഉപജീവനം നൽകുകയും ചെയ്ത, നാം ഇപ്പോൾ ശ്വസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രാണവായു നമുക്കേകിയ- നമ്മുടെ രക്ഷിതാവായ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക എന്നതല്ലേ ജനങ്ങളുടെ തൃപ്തിയേക്കാൾ നമുക്ക് പ്രധാനപ്പെട്ടതാകേണ്ടത്?!

ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലുമുള്ള വിജയം നേടുക എന്നത് അതിൽ താഴെയുള്ള ഏതൊരു നൈമിഷിക സുഖവും ബലികഴിക്കാൻ മതിയായ കാരണമല്ലേ?! അല്ലാഹു തന്നെ സത്യം! അതെയെന്നതല്ലാതെ മറ്റൊരു ഉത്തരം ആ ചോദ്യത്തിനില്ല!

അതിനാൽ തൻ്റെ കഴിഞ്ഞു പോയ കാലം ഇനിയുള്ള കാൽവെപ്പുകളെ ശരിപ്പെടുത്തുന്നതിൽ നിന്ന് ഒരാളെയും പിന്നോട്ട് നയിക്കാതിരിക്കട്ടെ! ശരിയായത് ചെയ്യാൻ ഇനിയും അതവനെ തടഞ്ഞു നിർത്താതിരിക്കുകയും ചെയ്യട്ടെ!

ഇന്നു തന്നെ യഥാർത്ഥ വിശ്വാസിയാകാൻ അവന് സാധിക്കട്ടെ! സത്യം പിൻപറ്റുക എന്നതിൽ നിന്ന് പിശാച് അവനെ തടുത്തു വെക്കാതിരിക്കട്ടെ!

അല്ലാഹു പറയുന്നു:﴿يَا أَيُّهَا النَّاسُ قَدْ جَاءَكُمْ بُرْهَانٌ مِنْ رَبِّكُمْ وَأَنزلْنَا إِلَيْكُمْ نُورًا مُبِينًا (174) "മനുഷ്യരേ, നിങ്ങള്ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്ക്ക് ഇറക്കിത്തന്നിരിക്കുന്നു.فَأَمَّا الَّذِينَ آمَنُوا بِاللَّهِ وَاعْتَصَمُوا بِهِ فَسَيُدْخِلُهُمْ فِي رَحْمَةٍ مِنْهُ وَفَضْلٍ وَيَهْدِيهِمْ إِلَيْهِ صِرَاطًا مُسْتَقِيمًا﴾ അതുകൊണ്ട് ആര് അല്ലാഹുവില് വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന് പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്വഴിയിലൂടെ അവന് നയിക്കുന്നതുമാണ്."(നിസാഅ്: 174-175)

ശരി! നിൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സ്വീകരിക്കാൻ നീ തയ്യാറാണോ?!

ഇത്രയും പറഞ്ഞതെല്ലാം യുക്തിപൂർണ്ണമാണ് എങ്കിൽ... യഥാർത്ഥ സത്യം എന്താണെന്ന കാര്യം തൻ്റെ ഹൃദയത്തിൽ അവന് ബോധ്യമായെങ്കിൽ... മുസ്ലിമാകുന്നതിലേക്കുള്ള തൻ്റെ ആദ്യത്തെ കാൽവെപ്പ് എടുത്തു വെക്കാൻ അവന് സമയമായിരിക്കുന്നു.

തൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം എടുക്കുന്നതിലേക്കും, എങ്ങനെ ഒരു മുസ്ലിമാകണമെന്നത് അറിയാനും അവൻ ആഗ്രഹിക്കുന്നെങ്കിൽ...

തൻ്റെ മുൻകഴിഞ്ഞ തിന്മകൾ ഇസ്ലാമിൽ പ്രവേശിക്കുന്നതിൽ നിന്ന് അവനെ തടയേണ്ടതില്ല. ഒരാൾ മുസ്ലിമാവുകയും തൻ്റെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കിൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം അവന് അല്ലാഹു പൊറുത്തു നൽകുമെന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു. ഇസ്ലാം സ്വീകരിച്ചതിന് ശേഷമാണെങ്കിൽ പോലും, ചില തിന്മകൾ സംഭവിച്ചു പോകുക എന്നത് സാധാരണമാണ്. നാം തെറ്റു പറ്റുന്ന മനുഷ്യരാണ്; ഒരു തെറ്റും സംഭവിക്കാത്ത മലക്കുകളല്ല!എന്നാൽ തെറ്റുകൾ സംഭവിച്ചാൽ അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക എന്നതാണ് നമ്മുടെ മേൽ നിർബന്ധമായിട്ടുള്ളത്. സത്യം സ്വീകരിക്കുന്നതിൽ നാം മടികാണിക്കാതിരിക്കുകയും, ഇസ്ലാം സ്വീകരിക്കുകയും, രണ്ട് സാക്ഷ്യവചനങ്ങൾ നാം ആത്മാർത്ഥമായി ഉച്ചരിക്കുകയും ചെയ്തിട്ടുണ്ട് എങ്കിൽ മറ്റു തിന്മകൾ ഉപേക്ഷിക്കാൻ അല്ലാഹു നമ്മെ തീർച്ചയായും സഹായിക്കുന്നതാണ്. അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി ശ്രമിക്കുകയും, സത്യം പിൻപറ്റുകയും ചെയ്തവനെ അല്ലാഹു കൂടുതൽ കൂടുതൽ നന്മകളിലേക്ക് നയിക്കുന്നതാണ്. അതിനാൽ ഇപ്പോൾ തന്നെ ഇസ്ലാം സ്വീകരിക്കുന്നതിൽ നിന്ന് ഒരാളും സംശയിച്ചു നിൽക്കരുത്.

ഈ പറഞ്ഞതിനുള്ള തെളിവുകൾ പലതുണ്ട്. അല്ലാഹുവിൻ്റെ വചനം അതിൽ പെട്ടതാണ്:﴿قُلْ لِلَّذِينَ كَفَرُوا إِنْ يَنْتَهُوا يُغْفَرْ لَهُمْ مَا قَدْ سَلَفَ﴾ "(അല്ലാഹുവിനെ) നിഷേധിച്ചവരോട് പറയുക: അവർ (തങ്ങളുടെ നിഷേധം) അവസാനിപ്പിക്കുകയാണെങ്കിൽ മുൻപ് സംഭവിച്ചത് അവർക്ക് പൊറുത്തു നൽകപ്പെടുന്നതാണ്."(അൻഫാൽ: 38)

മുസ്ലിമാകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

ഇസ്ലാമിൽ പ്രവേശിക്കുക എന്നത് വളരെ ലളിതമായ കാര്യമാണ്. അതിന് പ്രത്യേകം ചടങ്ങുകളോ ഔദ്യോഗിക നടപടികളോ ആരുടെയെങ്കിലും സാന്നിദ്ധ്യമോ ഒന്നും ആവശ്യമില്ല. മറിച്ച്, ഇസ്ലാമിലേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട രണ്ട് സാക്ഷ്യവചനങ്ങൾ അവയുടെ അർത്ഥം മനസ്സിലാക്കി കൊണ്ടും, അവയിൽ വിശ്വസിച്ചു കൊണ്ടും ചൊല്ലുക എന്നത് മാത്രമേ അവൻ ചെയ്യേണ്ടതായുള്ളൂ.പ്രസ്തുത സാക്ഷ്യവചനം ഇപ്രകാരമാണ്: (അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) (അർത്ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു).ഈ പറഞ്ഞത് അറബിയിൽ നിനക്ക് പറയാൻ സാധിക്കുമെങ്കിൽ അതാണ് നല്ലത്. അതിന് സാധിക്കില്ലെങ്കിൽ നിൻ്റെ ഭാഷയിൽ തന്നെ നിനക്കത് പറയാവുന്നതാണ്. അതോടു കൂടി നീ മുസ്ലിമായിരിക്കുന്നു! ഇനി നിൻ്റെ മേൽ ഇസ്ലാമിലെ മറ്റു വിധിവിലക്കുകൾ ക്രമേണയായി പഠിച്ചു തുടങ്ങുക എന്ന ബാധ്യത മാത്രമേയുള്ളൂ; നിൻ്റെ ഐഹികജീവിതത്തിലെയും പാരത്രിക ജീവിതത്തിലേയും സൗഭാഗ്യങ്ങളിലേക്ക് അത് നിന്നെ നയിക്കുമെന്നതിൽ നീ സംശയിക്കേണ്ടതില്ല.





ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്?

മഹാനായ സ്രഷ്ടാവും രക്ഷിതാവും

സ്രഷ്ടാവും ഉപജീവനം നൽകുന്നവനുമായ സർവ്വലോകരക്ഷിതാവായ അവനാകുന്നു അല്ലാഹു -سبحانه وتعالى-.

സ്രഷ്ടാവായ രക്ഷിതാവിൻ്റെ വിശേഷണങ്ങൾ

സർവ്വ ആരാധനകൾക്കും അർഹതയുള്ളവനായ രക്ഷിതാവിന് പൂർണ്ണതയുടെ വിശേഷണങ്ങളുണ്ട്.

മഹോന്നതനായ സ്രഷ്ടാവ് എന്തിനാണ് നമ്മെ സൃഷ്ടിച്ചത്? എന്താണ് അവൻ നമ്മിൽ നിന്ന് ഉദ്ദേശിക്കുന്നത്?

എന്തു കൊണ്ട് ഒന്നിലധികം റസൂലുകൾ?

എല്ലാ ദൂതന്മാരിലും വിശ്വസിക്കുന്നത് വരെ ഒരാൾ വിശ്വാസിയാവുകയില്ല

എന്താണ് വിശുദ്ധ ഖുർആൻ?

എന്താണ് ഇസ്ലാം?

ഇസ്ലാം; സൗഭാഗ്യത്തിൻ്റെ വഴി

ഇസ്ലാമിൽ പ്രവേശിക്കുന്നത് കൊണ്ട് എനിക്കുള്ള പ്രയോജനമെന്താണ്?

ഇസ്ലാമിനെ തള്ളിക്കളയുന്നതിലൂടെ എനിക്കുണ്ടാകുന്ന നഷ്ടമെന്താണ്?

ആരെങ്കിലും പരലോക രക്ഷയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അവൻ നിർബന്ധമായും ഇസ്ലാമിൽ പ്രവേശിക്കുകയും, മുഹമ്മദ് നബി -ﷺ- യെ പിൻപറ്റുകയും ചെയ്തേ തീരൂ.

മുസ്ലിമാകാൻ ഞാൻ എന്തു ചെയ്യണം?

തീരുമാനം വൈകിക്കാതിരിക്കൂ!

തൻ്റെ മാതാപിതാക്കളെയും പ്രപിതാക്കളെയും പിൻപറ്റുകയായിരുന്നു താൻ എന്ന പേരിൽ സത്യം ഉപേക്ഷിച്ചവന് യാതൊരു ന്യായവുമുണ്ടായിരിക്കുകയില്ല.

ഒരാൾ ഇസ്ലാം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു; എന്നാൽ തൻ്റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഉപദ്രവം അവൻ ഭയക്കുന്നു; എങ്കിൽ എന്തു ചെയ്യണം?

പ്രിയപ്പെട്ട വായനക്കാരാ!

ശരി! നിൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സ്വീകരിക്കാൻ നീ തയ്യാറാണോ?!

മുസ്ലിമാകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?


معلومات المادة باللغة الأصلية